കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ഈ ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ യുക്രെയ്ൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും ഒഡേസ തുറമുഖത്ത് സമാനമായ രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 19ന് ഇതേ തുറമുഖത്ത് കപ്പലിനു നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എംവി ഗോൾഡൻ ലിയോ എന്ന കപ്പലിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരാണ് അന്ന് ആക്രമിക്കപ്പെട്ടത്.
ഈ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്കായി എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര കോൺസുലർ സഹായങ്ങൾ ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.